Breaking news, Kerala, Latest news

കൂടിക്കാഴ്ചയെ കുറിച്ച് പറഞ്ഞത് പുകമറ ഒഴിവാക്കാൻ: ഇ.പി. ജയരാജൻ

ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് തെരഞ്ഞെടുപ്പ് ദിവസം തന്നെ തുറന്നു പറഞ്ഞത് പുകമറ ഒഴിവാക്കാനെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ. തന്നെ കരുവാക്കി ഗൂഢാലോചനക്കാർ ലക്ഷ്യം വെച്ചത് പാർട്ടിയെയും മുഖ്യമന്ത്രി പിണറായി വിജയനെയുമാണ്. മുഖ്യമന്ത്രിയുടെ ശിവൻ, പാപി പരാമർശങ്ങൾ സമൂഹം അംഗീകരിക്കേണ്ട പൊതുധർമമാണെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി.

കൂടിക്കാഴ്ചയെ കുറിച്ച് പറഞ്ഞില്ലെങ്കിൽ തെരഞ്ഞെടുപ്പ് ദിവസം ചില മാധ്യമങ്ങൾ മറ്റൊരു വിഷയം കണ്ടെത്തിയേനെ. എന്തുകൊണ്ട് ആരോപണം നിഷേധിക്കുന്നില്ല എന്ന് വോട്ടെടുപ്പിന്‍റെ തലേദിവസം നടന്ന മാധ്യമ ചർച്ചകളിൽ ഉയർന്നുകേട്ടിരുന്നു. ഒരു വിഷയം കിട്ടിയില്ലെങ്കിൽ മറ്റൊരു വിഷയം മാധ്യമങ്ങൾ ഉയർത്തി കൊണ്ടു വന്നേനെ. ഇതിന് പിന്നിൽ ഒരു വിഭാഗം മാധ്യമങ്ങൾക്ക് പ്ലാനിങ് ഉണ്ടായിരുന്നു. അത് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.

വിഷയത്തിൽ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള ചർച്ചകളാണ് മാധ്യമങ്ങളിൽ നടന്നത്. സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും ആക്രമിക്കാനുള്ള ശ്രമമാണ് നടന്നത്. അതിലെ ഒരു ഭാഗമാണ് താൻ. ഒരേ വിഷയം ഒരേ സമയത്ത് ഒരേ പ്ലാനിൽ ചർച്ച നടത്തിയതിന് പിന്നിൽ മാധ്യമ ഗൂഢാലോചനയുണ്ട്. മാധ്യമ സുഹൃത്തുക്കൾ തന്നെയാണ് ഇക്കാര്യം നടക്കാൻ സാധ്യതയുണ്ടെന്ന് തന്നോട് പറഞ്ഞതെന്നും, കെ. സുധാകരൻ ബി.ജെ.പിയിൽ പോകാൻ ശ്രമിച്ചിരുന്നതാണെന്ന ആരോപണം തെരഞ്ഞെടുപ്പ് തലേദിവസം താൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താൻ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന് വരുത്തിതീർക്കാനുള്ള ശ്രമം നടന്നത്. അതിന് മാധ്യമങ്ങളെ ഉപയോഗിക്കുകയാണ് ചെയ്തതെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

തിരഞ്ഞെടുപ്പിന്റെ തലേദിവസമാണ് ഇ പി – ജാവഡേക്കർ കൂടിക്കാഴ്ച വിവാദം ഉണ്ടാവുന്നത്. ഇ പി ബിജെപിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തിയെന്നും ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് 90 ശതമാനം ചര്‍ച്ചകള്‍ പൂർത്തിയാക്കിയിരുന്നുവെന്നും ശോഭ സുരേന്ദ്രനാണ് വാർത്ത സമ്മേളനത്തിൽ അവകാശപ്പെട്ടത്.